This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അയാസ്, മാലിക്ക്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അയാസ്, മാലിക്ക്

16-ാം ശ.-ത്തിന്റെ ആദ്യപാദത്തില്‍ ഗുജറാത്ത് ഭരിച്ചിരുന്ന മഹ്മൂദ് ബെഗാരാ സുല്‍ത്താന്റെ കീഴില്‍ ദിയുവില്‍ സേവനം അനുഷ്ഠിച്ചിരുന്ന ഗവര്‍ണര്‍. മതംമാറിയ റഷ്യക്കാരനോ തുര്‍ക്കി സ്വദേശിയോ ആണ് ഇദ്ദേഹമെന്ന് വിശ്വസിക്കപ്പെടുന്നു. ഇന്ത്യാസമുദ്രത്തിലുള്ള പോര്‍ച്ചുഗീസ് ആധിപത്യത്തെത്തടയാന്‍ സാമൂതിരിയുടെ ശ്രമഫലമായി ഉണ്ടാക്കിയ ഇന്ത്യാ-ഈജിപ്ഷ്യന്‍ അച്ചുതണ്ടിലെ പ്രധാന പങ്കാളിയായിരുന്നു മാലിക്ക്, അയാസ്. സാമൂതിരിയുടെ അഭ്യര്‍ഥനപ്രകാരം ഈജിപ്തില്‍ നിന്നു ജിദ്ദാ ഗവര്‍ണറായ അമീര്‍ ഹുസൈന്റെ നേതൃത്വത്തില്‍ ഒരു സൈന്യം എത്തിയിരുന്നു.

1507 സെപ്.-ല്‍ ഈജിപ്ഷ്യന്‍ കപ്പലുകളും ഗുജറാത്തിന്റെയും സാമൂതിരിയുടെയും കപ്പലുകളുമായി നല്ലൊരു കപ്പല്‍പ്പട ഡ്യൂവില്‍ കേന്ദ്രീകരിച്ചു. ഈ വിവരം മനസ്സിലാക്കി 1508 ജനു.-ല്‍ പോര്‍ച്ചുഗീസ് സൈന്യം വൈസ്രോയിയുടെ പുത്രന്‍ ലോറന്‍സോ ദെ അല്‍മെയ്ഡയുടെ നേതൃത്വത്തില്‍ ദിയു ലക്ഷ്യമാക്കി നീങ്ങി. എന്നാല്‍ ചൌള്‍ തുറമുഖത്തുവച്ചുണ്ടായ ആദ്യത്തെ ഏറ്റുമുട്ടലില്‍ത്തന്നെ പോര്‍ച്ചുഗീസ് സൈന്യം പരാജയപ്പെട്ടു. അവശേഷിച്ച കപ്പലുകള്‍ പിന്‍തിരിഞ്ഞുപോയി. കുറച്ചു മാസങ്ങള്‍ക്കുശേഷം പോര്‍ച്ചുഗീസ് വൈസ്രോയി അല്‍മെയ്ഡ തന്നെ ഒരു പുതിയ സേനയുമായി ദിയുവിനെ സമീപിച്ചു. എന്നാല്‍ ഇതിനിടയില്‍ ഇന്ത്യാ-ഈജിപ്ഷ്യന്‍ കക്ഷികളുടെ ഇടയിലുണ്ടായ ഭിന്നതകള്‍ ഉപയോഗിച്ചു അയാസിനെ സഖ്യത്തില്‍ നിന്നും അകറ്റുവാന്‍ പോര്‍ച്ചുഗീസുകാര്‍ക്കു കഴിഞ്ഞു. അയാസ് പിന്തിരിഞ്ഞതു കാരണം തുടര്‍ന്നുണ്ടായ യുദ്ധത്തില്‍ ഇന്ത്യാ-ഈജിപ്ഷ്യന്‍ സൈന്യങ്ങള്‍ക്കു വിജയിക്കാന്‍ കഴിഞ്ഞില്ല. അയാസിന്റെ കാലുമാറ്റത്തില്‍ മനംമടുത്ത അമീര്‍ ഹുസൈന്‍ മടങ്ങിപ്പോയി. അതുമൂലം അറബിക്കടലിന്റെ മേലുള്ള ആധിപത്യം തുടരാന്‍ പോര്‍ച്ചുഗീസുകാര്‍ക്കു കഴിഞ്ഞു.

(വേലായുധന്‍ പണിക്കശ്ശേരി)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍